വള്ളം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ മരിച്ചു

തിരുവനന്തപുരം വർക്കല ശിവഗിരിയിൽ പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വള്ളം മറിഞ്ഞു, ഒരു പൊലീസ് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു.

പനയിൽക്കടവ് പാലത്തിന് സമീപമാണ് അപകടം. സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ കണ്ടെത്താൻ എത്തിയ സംഘത്തിന്റെ വള്ളം മറിയുകയായിരുന്നു. വർക്കല സിഐ അടക്കം നാലുപേരാണ്​ വള്ളത്തിൽ​ ഉണ്ടായിരുന്നത്​. മൂന്നുപേർ നീന്തിരക്ഷപ്പെട്ടു. എന്നാൽ എസ്.എ.പി ബറ്റാലിനിൽ നിന്ന് നിയോഗിച്ച ആലപ്പുഴ സ്വദേശി ബാലവിനെ കാണാതായി.

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തെരച്ചിലിൽ ബാലുവിനെ കണ്ടെത്തി. വള്ളം മറിഞ്ഞതിന് സമീപത്തു നിന്നുമാണ് കണ്ടെത്തിയത്. ബാലുവിനെ ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

എസ്.എ.പി ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ എസ് ബാലുവിന്‍റെ നിര്യാണത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അനുശോചിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായ ബാലു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.