വാവ സുരേഷിൻ്റെ ആരോഗ്യനിലയിൽ വലിയ പുരോഗതി

കോട്ടയം: മൂര്‍ഖന്‍ പാമ്പിൻ്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് പൂര്‍ണ ആരോഗ്യത്തിലേയ്‌ക്ക് അതിവേഗം മടങ്ങി എത്തുകയാണെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.അദ്ദേഹം തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും എന്നാണ് വിവരം. മൂര്‍ഖന്റെ കടിയിലൂടെ ശരീരത്തില്‍ പ്രവേശിച്ച വിഷം പൂര്‍ണമായും നീക്കിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

പരസഹായമില്ലാതെ നടക്കാനും, ഭക്ഷണം കഴിക്കാനും വാവ സുരേഷിന് ഇപ്പോള്‍ സാധിക്കുന്നുണ്ട്. രണ്ട് ദിവസം കൂടി നിരീക്ഷിക്കേണ്ടതിനാലാണ് ഡിസ്ചാര്‍ജ് തിങ്കാഴ്ചത്തേയ്‌ക്ക് മാറ്റിയത്. ഓര്‍മശക്തി വീണ്ടെടുത്ത സുരേഷിന് ഇന്നലെ തന്നെ എഴുന്നേറ്റ് ഇരിക്കാന്‍ സാധിച്ചിരുന്നു. ആരോഗ്യത്തില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ഇന്നലെ തന്നെ അദ്ദേഹത്തെ ഐസിയുവില്‍ നിന്നും മുറിയിലേയ്‌ക്ക് മാറ്റിയിരുന്നു.

വാവ സുരേഷിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലവില്‍ സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. സാധാരണഗതിയില്‍ ശ്വാസം എടുക്കുന്നുണ്ടെന്നും അവയവങ്ങള്‍ക്ക് കൂടുതല്‍ ചലനശേഷി കൈവരിച്ചതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. കുറിച്ചിയില്‍ പിടികൂടിയ മൂര്‍ഖനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. കടിയേറ്റിട്ടും പതറാതെ വാവ സുരേഷ് മൂര്‍ഖനെ പ്ലാസ്റ്റിക് ടിന്നിലാക്കിയ ശേഷമായിരുന്നു ആശുപത്രിയിലേക്ക് തിരിച്ചത്