വിമാനം രണ്ട് തവണ ഇറക്കാൻ ശ്രമിച്ചു

കരിപ്പൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടം സംഭവിക്കുന്നതിന് മുൻപ് വിമാനം രണ്ട് വട്ടം ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്ന് വിവരം. ഫ്ലൈറ്റ്റഡാർ 24 എന്ന വെബ്സൈറ്റാണ് ഈ വിവരം പുറത്തുവിട്ടത്. ആകാശത്ത് നിരവധി തവണ വലംവെച്ച ശേഷമാണ് വിമാനം റൺവേയിലേക്ക് ഇറങ്ങിയതെന്നും ഇവർ പറയുന്നു. 

വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവർത്തിച്ച എയർ ഇന്ത്യ എക്സ്പ്രസ് (IX1344) വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിന് 13 വർഷത്തെ പഴക്കമാണ് ഉണ്ടായിരുന്നത്. ആകാശത്ത് നിന്ന് താഴേക്ക് വന്ന വിമാനത്തിന്റെ പിൻചക്രം റൺവേയിൽ തൊട്ടത് പാതിയോളം പിന്നിട്ട ശേഷമാണെന്നാണ് വിവരം. ഇവിടെ നിന്ന് വീണ്ടും 25 മീറ്റർ കൂടി മുന്നോട്ട് പോയ ശേഷമാണ് വിമാനത്തിന്റെ മുൻ ചക്രങ്ങൾ നിലത്ത് തൊട്ടത്. ഈ ഘട്ടത്തിൽ വിമാനം ഏറെ ദൂരം മുന്നോട്ട് പോയെന്ന് പൈലറ്റുമാർക്ക് മനസിലായി. തുടർന്ന് വിമാനം നിയന്ത്രിക്കാനും അപകടം ഒഴിവാക്കാനും ശ്രമം നടത്തി. എന്നാൽ ഇത് വിജയം കണ്ടില്ല. മുന്നിലോട്ട് നീങ്ങി തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണെന്നാണ് കരുതുന്നത്.

വിമാനത്തിലുണ്ടായിരുന്ന 190 പേരെയും മലപ്പുറം കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. 174 മുതിർന്നവരും 10 കുട്ടികളും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ  17 പേർ മരിച്ചതായാണ് വിവരം.ഇതിൽ  17 പേർ മരിച്ചതായാണ് വിവരം.  രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തിയായിട്ടുണ്ടെന്ന്  ജില്ലാ കളക്റ്റർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ദുബായിൽ നിന്ന് അവിടുത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് ഇവിടെ വൈകിട്ട് 7.27 ന് എത്തേണ്ടിയിരുന്നതായിരുന്നു വിമാനം. 7.38 ഓടെയാണ് അപകടം സംഭവിച്ചത്.

യാത്രക്കാരുടെയും ജീവനക്കാരുടെയും ബന്ധുക്കൾക്ക് എയർപോർട്ട് കൺട്രോൾ റൂമിന്റെ 0483 2719493, 2719321, 2719318, 2713020, 8330052468 എന്നീ നമ്പറുകളിൽ വിളിക്കാം.

Leave a Reply

Your email address will not be published. Required fields are marked *