ഷിഗെല്ല രോഗബാധ: ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം


ജില്ലയില്‍ ഷിഗെല്ല രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായാണ നായിക് അറിയിച്ചു. ബാക്റ്റീരിയ മൂലമുണ്ടാകുന്ന പകര്‍ച്ച വ്യാധിയാണ് ഷിഗെല്ല. ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ മരണം വരെ സംഭവിച്ചേക്കാം.

വയറിളക്കം, വയറുവേദന, ചര്‍ദ്ദി, പനി, ക്ഷീണം തുടങ്ങിയവയ്ക്ക് പുറമെ രോഗം കുടലിനെ ബാധിക്കുമെന്നതിനാല്‍ രക്തം കലര്‍ന്ന മലം എന്നിവയാണ് ലക്ഷണങ്ങള്‍. മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണ പദാര്‍ഥങ്ങളിലൂടെയുമാണ് രോഗം പകരുന്നത്.

സ്വീകരിക്കാം മുന്‍കരുതലുകള്‍

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിനു മുമ്പും മലവിസര്‍ജ്ജനത്തിനു ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക, തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം ചെയ്യാതിരിക്കുക, കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡയപ്പറുകള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുക, പഴകിയതോ കേടായതോ ആയ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കാതിരിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, ഭക്ഷണ പദാര്‍ഥങ്ങള്‍ ശരിയായ വിധം അടച്ചു സൂക്ഷിക്കുക.

രോഗലക്ഷണമുള്ളവര്‍ പാചകം ചെയ്യുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുകയും രോഗലക്ഷണമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപഴകുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്യുക. കക്കൂസ്, കുളിമുറി എന്നിവ അണുനശീകരണം നടത്തുകയും വീടും പരിസരവും ശുചിയായി സൂക്ഷിക്കുകയും ചെയ്യുക, കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക, രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും എപ്പോഴും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യുക, രോഗലക്ഷണമുള്ളവര്‍ നിര്‍ജ്ജലീകരണം ഒഴിവാക്കുന്നതിന് ഒ ആര്‍ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവ കഴിക്കുക, രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.