സംസ്ഥാനത്ത് കോവിഡ് ആന്റിജൻ പരിശോധന വർധിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആന്റിജൻ പരിശോധന വർധിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി തീരപ്രദേശങ്ങൾ, ചേരികൾ അടക്കമുള്ള സ്ഥലങ്ങളിൽ ആന്റിജൻ പരിശോധന ബൂത്തുകൾ സ്ഥാപിക്കും. ആളുകൾ കൂടുതലായി എത്തുന്ന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് അടക്കമുള്ള ഇടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിലാണ് പരിശോധന സൗകര്യം ക്രമീകരിക്കുക.

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തിലാണ് പരിശോധന വർധിപ്പിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. ഐസിഎംആർ മാർഗനിർദേശങ്ങളുടെ ചുവടുപിടിച്ചാണ് ആരോഗ്യവകുപ്പും പുതിയ മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് ആന്റിജൻ പരിശോധന വലിയ തോതിൽ വർധിപ്പിക്കണമെന്നാണ് നിർദേശം

ഒരു തവണ കോവിഡ് പോസിറ്റീവായ ആളുകളിൽ പിന്നീട് ആർടിപിസിആർ പരിശോധന ആവർത്തിക്കേണ്ടതില്ലെന്നാണ് മറ്റൊരു നിർദേശം. ഇവർക്ക് ആന്റിജൻ പരിശോധന നടത്തിയാൽ മതിയാതും. ആശുപത്രി ഡിസ്ചാർജിന് പരിശോധന വേണ്ടെന്ന നിർദേശം കർശനമായി പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു

ആളുകൾ കൂടുതലായി എത്തുന്ന സ്ഥലങ്ങൾ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആന്റിജൻ പരിശോധന ബുത്തുകൾ സ്ഥാപിക്കാനാണ് ആരോഗ്യവകുപ്പിന്റെ പുതിയ നിർദേശത്തിൽ പറയുന്നത്. നഗരങ്ങളിലെ ചേരിപ്രദേശങ്ങൾ, തീരപ്രദേശങ്ങൾ, ഗ്രാമീണ മേഖലകൾ ഒപ്പം ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ പരിശോധന ബൂത്തുകൾ സ്ഥാപിക്കണമെന്നാണ് നിർദേശം.

ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങി ആളുകൾ കൂടുതൽ എത്തുന്ന സ്ഥലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിലാകും പരിശോധന ബുത്തുകൾ ക്രമീകരിക്കുക. ഈ ബുത്തുകളോട് അനുബന്ധിച്ച് പരിശോധയുടെ ഭാഗമായുണ്ടാകുന്ന മാലിന്യം സംസ്കരിക്കാനും മറ്റ് അണുബാധ നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കണനെന്നും നിർദേശത്തിൽ പറയുന്നു.