സംസ്ഥാനത്ത് തക്കാളി വില കുതിച്ചു കയറുന്നു

കൊല്ലം: സംസ്ഥാനത്ത് തക്കാളി വില കുതിച്ചു കയറുന്നു. കടുത്തക്ഷാമമാണ് വിലക്കയറ്റത്തിനു കാരണം. കഴിഞ്ഞ ദിവസം കിലോഗ്രാമിന് 90 രൂപ കടന്നു. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 30 രൂപ ഉണ്ടായിരുന്ന തക്കാളി ആണ് ഇപ്പോൾ 90 രുപയിലേക്ക് എത്തിയത്.

കനത്തമഴമൂലം തമിഴ്‌നാട്ടിലും കര്‍ണാടകയിലുമുണ്ടായ കൃഷിനാശമാണ് കേരളത്തില്‍ തക്കാളിയടക്കമുള്ള പച്ചക്കറികളുടെ വില കുതിച്ചുയരാന്‍ കാരണമായത്. കര്‍ണാടകയിലെ ബംഗളുരു, തമിഴ്‌നാട്ടിലെ ഹൊസൂര്‍, നാച്ചിപ്പാളയം എന്നിവിടങ്ങളില്‍നിന്നാണ് സംസ്ഥാനത്തേക്ക് ഏറ്റവുമധികം തക്കാളി എത്തിയിരുന്നത്. പഞ്ചാബിലെ റായ്‌കോട്ട്, മഹാരാഷ്ട്രയിലെ നാസിക് എന്നിവിടങ്ങളില്‍നിന്ന്‌ തക്കാളി എത്താറുണ്ട്. ഇപ്പോള്‍ ബംഗളുരുവില്‍ നിന്നുള്ള വരവു കുറഞ്ഞതും തമിഴ്‌നാട്ടില്‍നിന്ന്‌ എത്താതിരിക്കുന്നതുമാണ് തക്കാളിവില ഇത്രയും ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

മുരിങ്ങക്കാ വിലയും കുതിച്ച് കയറിയതായാണ് റിപ്പോർട്ട്.മുരിങ്ങയ്ക്കയുടെ വില 30 ല്‍ നിന്ന് 120 ആയി ഉയര്‍ന്നിട്ടുണ്ട്. ചെറിയ ഉള്ളിയുടെ വില 28 നിന്ന് 55 ലേക്കാണ് ഉയര്‍ന്നത്. ദിനംപ്രതിയാണ് ഇപ്പോള്‍ പച്ചക്കറികളുടെയും വില വര്‍ധിക്കുന്നത്.