സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കില്ല.

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കില്ല. ഫിയോക് ജനറല്‍ബോഡിയില്‍ ആയിരുന്നു തീരുമാനം. തിയേറ്റര്‍ ഉടമകളുടെ ഭൂരിഭാഗം അംഗങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘടനയുടെ തലപ്പത്തുള്ളവര്‍ തുറക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ആന്റണി പെരുമ്പാവൂര്‍, ദിലീപ് എന്നിവരാണ് തീയറ്റര്‍ തുറക്കണ്ട സാഹചര്യമല്ലെന്ന് അഭിപ്രായപ്പെട്ടത്.

രാജ്യത്ത് കൊവിഡ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു തിയേറ്ററുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത്.

തമിഴ് സിനിമയ്ക്ക് വേണ്ടി തിയേറ്റര്‍ തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും. നമുക്കു വേണ്ടിയാണ് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന ഓര്‍ക്കണമെന്നും ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാറിന് മുന്നില്‍ വെച്ച ഉപാധികള്‍ അംഗീകരിക്കാതെ തീയറ്റര്‍ തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര യോഗത്തിലും തീരുമാനമായിരുന്നു. ലൈസന്‍സ് കാലാവധി 6 മാസത്തേക്ക് നീട്ടുക, തീയറ്റര്‍ സജ്ജീകരിക്കാന്‍ ഒരാഴ്ച്ചയെങ്കിലും സമയം അനുവദിക്കണം തുടങ്ങിയവയാണ് നിര്‍മ്മാതാക്കളും, വിതരണക്കാരും മുന്നോട്ട് വെച്ച ഉപാധികള്‍.

ജനുവരി അഞ്ചുമുതല്‍ സിനിമാ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുകയെന്നും കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാക്ക തിയറ്ററുകള്‍ക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നാണ് ഫിലിം ചേംബര്‍ അറിയിച്ചത്. അതിനാലാണ് ജനുവരി അഞ്ചിന് തീയറ്റര്‍ തുറക്കില്ലെന്ന തീരുമാനം ഫിലിം ചേംബര്‍ അറിയിച്ചത്. തിയറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ലെന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ മുന്നെ അറിയിച്ചിരുന്നു. തിയറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂ എന്നാണ് അസോസിയേഷന്റെ നിലപാട്.