സപ്ലൈകോ വില്‍പനശാലകള്‍ ഡിജിറ്റല്‍ പേയ്മെന്റിലേക്ക്; സേവനദാതാക്കള്‍ക്ക് പങ്കാളികളാകാം

സപ്ലൈകോ വില്‍പനശാലകള്‍ ഡിജിറ്റല്‍ പേയ്മെന്റിലേക്കു മാറുന്നതിനായി സേവനദാതാക്കളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. വിശദാംശങ്ങള്‍ supplycokerala.com ല്‍ ലഭിക്കും. അഞ്ഞൂറിലേറെയുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളിലാണ് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം വരുന്നത്. പൊതുജനങ്ങളുടെ പ്രതികരണമറിഞ്ഞതിന് ശേഷം രണ്ടാം ഘട്ടം മറ്റ് ഔട്ട്‌ലെറ്റുകളിലേക്ക് സംവിധാനം വ്യാപിപ്പിക്കാനാണ് പദ്ധതി. സപ്ലൈകോയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്ന കമ്പനികള്‍ക്ക് താത്പര്യപത്രം സമര്‍പ്പിക്കാം.

പ്രധാന നിര്‍ദ്ദേശങ്ങള്‍

ദിവസ വരുമാനം അതത് ദിവസങ്ങളില്‍ തന്നെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഉപകരണങ്ങള്‍ ആവശ്യമെങ്കില്‍ സൗജന്യമായി കമ്പനികള്‍ തന്നെ സ്ഥാപിക്കണം. ഇടപാടുകളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ മാനേജര്‍ക്ക് ലഭ്യമാക്കണം. വില്‍പനശാലകളില്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യമാകണം എന്നില്ല. പക്ഷേ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് സേവനവും ലഭ്യമാക്കും.
ഇപ്പോഴുള്ള മാതൃകകള്‍ കൂടാതെ പുതിയ മോഡലുകളും കമ്പനികള്‍ക്ക് സമര്‍പ്പിക്കാം. താല്‍പര്യപത്രം ഡിസംബര്‍ 20നകം സമര്‍പ്പിക്കണം. ഇതില്‍ സാങ്കേതിക വിവരങ്ങളും പണം വില്പനശാലകളിലെ അക്കൗണ്ടില്‍ ലഭ്യമാകുന്ന ഇടവേളയും കൃത്യമായി പരാമര്‍ശിക്കണമെന്നും സപ്ലൈകോ അധികൃതര്‍ അറിയിച്ചു.