സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി.

തിരുവനന്തപുരം:വൈറസ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുതുക്കി.കോവിഡ് ബാധിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ അവധി അഞ്ചുദിവസമായി വെട്ടിച്ചുരുക്കി. അഞ്ചുദിവസം കഴിഞ്ഞ് നടത്തുന്ന ആന്റിജന്‍ ടെസ്റ്റില്‍ ഫലം നെഗറ്റീവാണെങ്കില്‍ ജോലിക്ക് ഹാജരാകാമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

നിലവില്‍ സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികള്‍ ആയിരത്തില്‍ താഴെയാണ്. രോഗസ്ഥിരീകരണ നിരക്ക് നാലില്‍ താഴെ എത്തിനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്.

വര്‍ക്ക് ഫ്രം ഹോം ജീവനക്കാര്‍ക്ക് അവധിയില്ല. ആഴ്ചയില്‍ ഏഴുദിവസവും ജോലി ചെയ്യണം. സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ ഓഫീസ് ജീവനക്കാര്‍ക്ക് ഒരുപോലെ ബാധകമാക്കിയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ കോവിഡ് കേസുകള്‍ കുറഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. ഓഫീസില്‍ എല്ലാവരും ഹാജരാകണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിരുന്നു.