സാമൂഹിക സുരക്ഷാ പെന്‍ഷന്‍: വരുമാനം കൂടിയവരെ ഒഴിവാക്കും, 5,00,000 പേര്‍ ഒഴിവായേക്കും

വര്‍ഷം ഒരു ലക്ഷം രൂപയിലേറെ കുടുംബ വരുമാനമുള്ളവരെ സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ നിന്ന് കര്‍ശനമായി ഒഴിവാക്കാന്‍ ധന വകുപ്പ്. പഞ്ചായത്ത് ഡയറക്ടര്‍ക്കും നഗരകാര്യ ഡയറക്ടര്‍ക്കും ഇതിന് നിര്‍ദേശം നല്‍കി. പെന്‍ഷന്‍ വാങ്ങുന്നവരില്‍ നിന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ മുതല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ശേഖരിക്കുന്നുണ്ട്. ഫെബ്രുവരി 28-നകം നല്‍കണം.

വരുമാനം വിലയിരുത്തി പരിധിക്ക് പുറത്ത് ഉള്ളവരെ ഒഴിവാക്കും. അഞ്ചു ലക്ഷം പേരെങ്കിലും ഒഴിവാകും എന്നാണ് ധന വകുപ്പ് കരുതുന്നത്. ഇപ്പോള്‍ 50.5 ലക്ഷം പേരാണ് മാസം 1600 രൂപ വീതം പെന്‍ഷന്‍ വാങ്ങുന്നത്. ഇതിന് പുറമേ ഏഴു ലക്ഷത്തിൽ അധികം പേര്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരാണ്. അവര്‍ക്ക് വരുമാന പരിധി ബാധകമല്ല. മാസം 800 കോടി രൂപയാണ് പെന്‍ഷന് വേണ്ടി വരുന്നത്.

പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി താമസിക്കുന്ന വീട്ടിലെ എല്ലാവരുടെയും വാര്‍ഷിക വരുമാനം പരിഗണിക്കും. ഇതില്‍ വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കി, ശേഷിക്കുന്നത് ആ വ്യക്തിയുടെ കുടുംബ വരുമാനമായി കണക്കാക്കണം എന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.

സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള ക്ഷേമപെന്‍ഷനും വീണ്ടും കുടിശ്ശികയായി. ഡിസംബര്‍, ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായിട്ടില്ല. ഈയാഴ്ച തന്നെ ഇത് തീരുമാനിക്കുമെന്ന് ധന വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. രണ്ടു മാസത്തേക്ക് 1600 കോടി രൂപ വേണം. ഇതുകൂടി കണക്കിലെടുത്താണ് സംസ്ഥാനം 2000 കോടിയുടെ കടപ്പത്രം ഇറക്കിയത്. ഇതിന്റെ ലേലം ചൊവ്വാഴ്ച നടക്കും.