സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും

ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും. മോചനത്തിനുള്ള നടപടികൾ പൂർത്തിയായി. റിലീസിങ്ങ് ഓർഡർ കോടതി ജയിലിലേക്ക് അയച്ചു. യുഎപിഎ കേസിൽ സുപ്രിംകോടതിയും ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയിൽ മോചനം സാധ്യമായത്. രണ്ട് വർഷം മുൻപാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. ഉത്തർ പ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോയപ്പോഴായിരുന്നു അറസ്റ്റ്. കാപ്പനൊപ്പം മസൂദ് അഹമ്മദ്, ആതികൂർ റഹ്മാൻ, മൊഹമ്മദ് എന്നിവരും അറസ്റ്റിലായി. കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. പിന്നീട് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു.