സ്വകാര്യ ആശുപത്രികള്‍ 25 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്‌ക്കായി മാത്രം മാറ്റി വയ്‌ക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികള്‍ 25 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്‌ക്കായി മാത്രം മാറ്റി വയ്‌ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരമാവധി ആശുപത്രികള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കാമെന്ന് മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.

നിലവില്‍ 407 സ്വകാര്യ ആശുപത്രികള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഇതില്‍ 137 ആശുപത്രികള്‍ ആണ് നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ കൊവിഡ് ചികിത്സ നല്‍കുന്നത്. ബാക്കിയുളള ആശുപത്രികള്‍ കൂടെ സഹകരിക്കണമെന്നും കുറഞ്ഞത് 25 ശതമാനം കിടക്കകളെങ്കിലും കൊവിഡ് ചികിത്സയ്‌ക്കായി മാത്രം മാറ്റിവയ്‌ക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.

കൊവിഡ് ചികിത്സയ്‌ക്ക് എത്തുന്ന സാധാരണക്കാര്‍ക്ക് കൂടി ആശ്രയിക്കാന്‍ പറ്റുന്ന തരത്തില്‍ നിരക്ക് ഏകീകരിക്കുകയോ കുറയ്‌ക്കുകയോ ചെയ്യാന്‍ മാനേജ്‌മെന്‍റുകള്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആംബുലന്‍സ് സേവനം ഉറപ്പാക്കണം. ഏകോപനം ഉറപ്പിക്കാന്‍ 108 ആംബുലസ് സര്‍വീസുമായി സഹകരിക്കണം. ചികിത്സ ഇനത്തില്‍ ചെലവായ തുക 15 ദിവസത്തിനുളളില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

അതേസമയം, കിടക്കകള്‍ , ചികിത്സ ഇവ ഒരുക്കാം എന്ന് സമ്മതിച്ച മാനേജ്മെന്റ് അസോസിയേഷന്‍ പക്ഷേ ചികിത്സകള്‍ക്ക് ഒരേ നിരക്ക് ഈടാക്കാന്‍ ആകില്ലെന്ന് അറിയിച്ചു. ഓരോ ആശുപത്രിയുടെയും നിലവാരം അനുസരിച്ചാകും ചികിത്സാ നിരക്ക് എന്നാണ് അസോസിയേഷന്‍ നിലപാട്. അമിതതുക ഈടാക്കി എന്ന പരാതി ഉണ്ടായാല്‍ അത് പരിഹരിക്കാന്‍ ജില്ലാതല സമിതി രൂപീകരിക്കണം. കളക്‌ടര്‍ , ഡി എം ഒ , ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹി എന്നിവര്‍ അംഗങ്ങളായ സമിതി അത് പരിശോധിച്ച്‌ നടപടി എടുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു