സർക്കാർ ജീവനക്കാർക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി

സർക്കാർ ജീവനക്കാർക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ സേവനങ്ങൾക്കായി സമീപിക്കുമ്പോൾ ആരോഗ്യകരമല്ലാത്ത പെരുമാറ്റമാണ് ജീവനക്കാരുടേതെന്ന് വിമർശനമുണ്ട്. ആരും വ്യക്തിപരമായ ഔദാര്യത്തിനു വേണ്ടിയല്ല, അവരുടെ അവകാശത്തിനു വേണ്ടിയാണ് വരുന്നത്. സംസ്ഥാനത്തിൻ്റെ പൊതുസ്വഭാവത്തിനു ചേരാത്ത കടുത്ത ദുഷ്പ്രവണതകൾ നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാവരും ഇത്തരക്കാരല്ലെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി ജീവനക്കാരെ വിമർശിച്ചത്. മറിച്ച് ചിന്തിക്കുന്ന ആളുകളുണ്ട്. അവരിൽ തിരുത്തൽ വേണം. ദീർഘകാലമായും വാതിലിൽ മുട്ടിയിട്ട് തുറക്കാതെ പോകുന്ന പ്രവണതയുണ്ട്. ചിലരുടെ ഉദ്ദേശ്യം വ്യക്തമാണ്. ആ ഉദ്ദേശ്യത്തോടെ കസേരയിൽ ഇരിക്കണ്ട. അത്തരക്കാർ പോകുന്നത് വേറെ ഇടത്താവും. അഴിമതി അനുവദിക്കരുത്. പലർക്കും തൊഴിൽ നൽകുന്നവർ ആവശ്യങ്ങളുമായി വരുമ്പോൾ തടസം നിൽക്കരുത്. നിങ്ങൾ കസേരകളിൽ ഇരിക്കുന്നത് ജനങ്ങളെ സഹായിക്കാനാണ്. സംഘടനാ സമ്മേളനങ്ങളിൽ ഇത്തരം കാര്യങ്ങൾ കൂടി ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു