ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിങ് അന്തരിച്ചു.

ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിങ് അന്തരിച്ചു. ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയിൽനിന്ന് ബെംഗളൂരുവിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ഇതോടെ ബിപിൻ റാവത്തിനൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രാജ്യത്തിന് അഭിമാനമായിരുന്ന മുഴുവൻ പേരും മരണത്തിന് കീഴടങ്ങി..

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവരടക്കം 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇതിൽ വരുൺ സിങ്ങൊഴികെ 13 പേരും സംഭവ സ്ഥലത്ത് മരിച്ചതായി വ്യോമസേന ഔദ്യോഗികമായി അറിയിച്ചിരുന്നു.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വരുൺ സിങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർ ചികിത്സയ്ക്കായി ബംഗളൂരുവിലെ സൈനിക ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിച്ചു വരികയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.