ഹെലികോപ്റ്റർ അപകടത്തിൽ 14 പേരിൽ 13 പേരും മരിച്ചു

ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടം സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ വിശദീകരണം വ്യാഴാഴ്ച മാത്രമേ ഉണ്ടാകൂവെന്ന് റിപ്പോർട്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച പാർലമെന്റിൽ പ്രസ്താവന നടത്തിയേക്കുമെന്നാണ് സർക്കാർ വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ 13 പേരും മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരാണ് 14-ൽ 13 പേരും മരിച്ച വിവരം അറിയിച്ചിട്ടുള്ളത്.

എന്നാൽ, സി.ഡി.എസ്. ബിപിൻ റാവത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഔദ്യോഗികമായ റിപ്പോർട്ടുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഡി.എൻ.എ. പരിശോധനകൾ നടത്തിയാണ് മൃതദേഹങ്ങളുടെ തിരിച്ചറിയൽ നടത്തുന്നതെന്നാണ് റിപ്പോർട്ട്. പാർലമെന്റിൽ ഇതടക്കമുള്ള കാര്യങ്ങൾ രാജ്നാഥ് സിങ് നാളെ പ്രസ്താവിച്ചേക്കും. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക അപകടത്തിൽ മരിച്ചു.