ഹോളി ആഘോഷങ്ങൾക്കിടെ വിഷമദ്യം കഴിച്ച് 37 പേർ മരിച്ചു

പട്ന:ബിഹാറിൽ വീണ്ടും വിഷമദ്യ ദുരന്തം. ഹോളി ആഘോഷങ്ങൾക്കിടെ വിഷമദ്യം കഴിച്ച് 37 പേർ മരിച്ചു. സിവാൻ, ബാങ്ക, ഭാഗൽപുർ, മധേപുര, നളന്ദ തുടങ്ങിയ ഇടങ്ങളിലാണ് ദുരന്തമുണ്ടായത്. ഭാഗൽപുരിലും ബാങ്കയിലുമായി രണ്ടു പേർക്കു കാഴ്ചയും നഷ്ടമായി. ദീപാവലി ആഘോഷ ദിനങ്ങളിൽ ബിഹാറിലുണ്ടായ മദ്യദുരന്തത്തിൽ അറുപതോളം പേർക്കാണു ജീവൻ നഷ്ടമായത്. 

“മദ്യദുരന്തത്തെ കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് സൂപ്രണ്ടുമാർക്കു നിർദേശം നൽകി. ബിഹാറിൽ തുടർച്ചയായുണ്ടാകുന്ന വിഷമദ്യ ദുരന്തങ്ങൾ സംസ്ഥാനത്തെ മദ്യനിരോധനം പരാജയമാണെന്ന ആക്ഷേപം ഉയർത്തുന്നുണ്ട്. മദ്യനിരോധനം പിൻവലിക്കണമെന്നു പ്രതിപക്ഷത്തിനു പുറമേ ഭരണകക്ഷിയിലെ ചില എംഎൽഎമാരും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മദ്യനിരോധനം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി നിതീഷ് കുമാർ.