‍കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് പദ്ധതി പ്രവൃത്തി ഉടന്‍ ആരംഭിക്കും

കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് പദ്ധതിയുടെ ഭാഗമായുള്ള 11 റോഡുകളുടെയും രണ്ട് മേല്‍പാലങ്ങളുടെയും പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കണ്ണൂര്‍ നഗരത്തിന്‍റെ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ഏറെ സഹായകമായ പദ്ധതിയാണിത്. സ്ഥലം ഏറ്റെടുക്കേണ്ട പ്രദേശങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കി എല്ലാ റോഡുകളുടെയും പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

എന്‍എച്ച് 66 – മന്ന ജംഗ്ഷന്‍ – ചാല ജംഗ്ഷന്‍ റോഡ്, ചാലാട് – കുഞ്ഞിപ്പള്ളി  റോഡ്, പൊടിക്കുണ്ട് – കൊറ്റാളി റോഡ്, മിനി ബൈപാസ് റോഡ്, കക്കാട് – മുണ്ടയാട് റോഡ്, പ്ലാസ ജംഗ്ഷന്‍ – ജെടിഎസ് ജംഗ്ഷന്‍ റോഡ്, തയ്യില്‍ – തെഴുക്കിലെ പീടിക റോഡ്, കുഞ്ഞിപ്പള്ളി – പുല്ലൂപ്പി റോഡ്, ഇന്നര്‍ റിംഗ് റോഡ്, പട്ടാളം റോഡ് – താലൂക്ക് ഓഫീസ് റോഡ് – സിവില്‍ സ്റ്റേഷന്‍ റോഡ്, ജയില്‍ റോഡ്, മേലേ ചൊവ്വ ഫ്ളൈ ഓവര്‍, സൗത്ത് ബസാര്‍ ഫ്ളൈ ഓവര്‍ എന്നിവയാണ് സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നത്.

യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്, പി.ഡബ്ല്യൂ.ഡി. സെക്രട്ടറി ആനന്ദ് സിങ്ങ്, ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടി.വി സുഭാഷ്, റോഡ്സ് & ബ്രിഡ്ജസ് ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ എം.ഡി എസ്. സുഹാസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.