അദാനി-കെ.എസ്.ഇ.ബി കരാറില്‍ വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല

അദാനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ 8850 കോടി രൂപയുടെ 25 വർഷത്തേക്കുളള കരാറിൽ കെ.എസ്.ഇ.ബി. ഏർപ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാൻ പോകുന്നതെന്നും ഹരിപ്പാട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ചെന്നിത്തല ആരോപിച്ചു.

നിലവില്‍ 2 രൂപയ്ക്ക് സോളാര്‍ വൈദ്യുതി ലഭ്യമാണെന്നിരിക്കെ 2.82 രൂപയ്ക്കാണ് അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. 25 വര്‍ഷത്തേക്കാണ് കരാര്‍. ഓരോ യൂണിറ്റിനും ഒരു രൂപയോളം ഉപഭോക്താക്കള്‍ അധികം നല്‍കേണ്ടി വരും. ഇതിലൂടെ 1,000 കോടി രൂപയുടെ ലാഭമാണ് അദാനിക്ക് ഉണ്ടാകാന്‍ പോകുന്നത്.

കാറ്റില്‍ നിന്നുള്ള വൈദ്യുതിയുടെ പ്രധാന ഉത്പാദകര്‍ അദാനിയാണ്. അതുകൊണ്ടു തന്നെ കാറ്റില്‍ നിന്നുള്ള വൈദ്യുതി വാങ്ങാനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള ഒത്തുകളിയാണെന്നും ചെന്നിത്തല ആരോപിച്ചു.

പിണറായി-അദാനി കൂട്ടുകെട്ടിലുണ്ടായ ഈ കരാര്‍ കേരളത്തിലെ ജനങ്ങളുടെ തലയില്‍ കൂടുതല്‍ ഭാരം കെട്ടിവയ്ക്കുന്നതാണെന്നും ചെന്നിത്തല ആരോപിച്ചു.കരാര്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.