ഉരുൾപൊട്ടലിൽ രക്ഷിക്കാൻ കഴിയുന്നവരെയെല്ലാം രക്ഷിച്ചെന്നും ഇനി ആരും അവിടെ ബാക്കിയില്ലെന്നുമാണ് സൈന്യം അറിയിച്ചതെന്നു മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടലിൽ രക്ഷിക്കാൻ കഴിയുന്നവരെയെല്ലാം രക്ഷിച്ചെന്നും ഇനി ആരും അവിടെ ബാക്കിയില്ലെന്നുമാണ് സൈന്യം അറിയിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലം പ്രവർത്തനക്ഷമമാകുന്നതോടെ പ്രദേശത്തേക്ക് കടന്നുചെന്ന് മണ്ണ് നീക്കം ചെയ്യാൻ ആവശ്യത്തിന് ഉപപകരണങ്ങൾ എത്തിക്കാനാകും. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിയോ എന്ന് പരിശോധിക്കും. വയനാട്ടിൽ സ‍ർവകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മന്ത്രിസഭ ഉപസമിതി വയനാട്ടില്‍ പ്രവര്‍ത്തിക്കും. കുറച്ചുനാള്‍ സമയമെടുത്ത് പ്രശ്നങ്ങള്‍ പരിഹരിക്കണം. റവന്യു, വനം, പൊതുമരാമത്ത്, എസ്.സി, എസ്.ടി മന്ത്രിമാര്‍ ഉള്‍പ്പെടത്താണ് ഉപസമിതി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തടസ്സമെന്തെന്ന് ബന്ധപ്പെട്ടവര്‍ പറയണമെന്ന് പിണറായി വിജയന്‍ അറിയിച്ചു.

തത്കാലം ആളുകളെ ക്യാംപിൽ താമസിപ്പിക്കും. പുനരധിവാസ പ്രക്രിയക്ക് ഫലപ്രദമായി നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപുകൾ തുടരും. വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവരുടെ സ്വകാര്യത സൂക്ഷിക്കാനാവും വിധം ക്യാംപുകളിൽ ക്രമീകരണം ഏർപ്പെടുത്തും. ക്യാംപിനകത്ത് കുടുംബാംഗങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. ക്യാംപിനകത്ത് താമസിക്കുന്നവരെ കാണാൻ പോകുന്നവർക്ക് സംസാരിക്കാൻ ഒരു പൊതു സൗകര്യം ഒരുക്കും. ക്യാംപിനകത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്ല നിലയിൽ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.