ടെലിഗ്രാമിനെ ഇന്ത്യയിൽ നിരോധിക്കാൻ നീക്കം

ജനപ്രിയ മെസേജിങ് ആപ് ആണ് ടെലി​ഗ്രാം. സിഇഒ പവേൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിലായതിന് പിന്നാലെ ടെലി​ഗ്രാമിനെ ഇന്ത്യയിൽ നിരോധിക്കാനുള്ള നീക്കം നടക്കുന്നതായി സൂചന. തട്ടിപ്പ്, ചൂതാട്ടം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ടെലി​ഗ്രാം ഉപയോഗിക്കുന്നതായി കേന്ദ്രസർക്കാരിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നിരോധനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന.

ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്ററിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും ടെലി​ഗ്രാമിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണ്. സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്ററുമായി, ടെലിഗ്രാം അധികൃതർ ശരിയായി സഹകരിക്കുന്നില്ലെന്നതും നിരോധനത്തിന് ഒരു കാരണമായി പറയുന്നു. നിലവിൽ നടക്കുന്ന അന്വേഷണത്തിന്റെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കും ടെലിഗ്രാമിന്റെ നിരോധനം സംബന്ധിച്ച തീരുമാനം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൽ ടെലി​ഗ്രാം അധികൃതർ വീഴ്ച വരുത്തുന്നുണ്ടെന്ന് കണ്ടെത്തിയാൽ നിരോധനം ഉറപ്പാണ്. ഇതിന്റെ പേരിൽ ടെലിഗ്രാം അധികൃതർക്ക് ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടതായും വരും.

ടെലി​ഗ്രാം നിരോധിച്ചാൽ അത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കും. ഇതിനു പകരം ഏത് ആപ്പ് സ്വീകരിക്കും എന്ന കാര്യത്തിലും ഉപയോക്താക്കൾക്ക് ആശങ്കകളുണ്ട്. സുരക്ഷിതവും സന്ദേശങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമായ ബദൽ ആപ്പുകളുടെ ആവശ്യകതയും ഉയർന്നുവരുന്നുണ്ട്.