ഓണവിപണി: പയ്യന്നൂർ കുടുംബശ്രീ ജില്ലയിൽ ഒന്നാമത്

കണ്ണൂർ: ഓണത്തിന്റെ ഭാഗമായി പയ്യന്നൂർ നഗരസഭ കുടുംബശ്രീ ഒരുക്കിയ ഓണച്ചന്തയിലെ വില്പന ജില്ലയിൽ ഒന്നാമത്.

പയ്യന്നൂർ നഗരസഭ ഷേണായ് സ്ക്വയറിൽ അഞ്ച് മുതൽ 14 വരെ 10 ദിവസങ്ങളിലായി ഓണം പരമ്പരാഗത കാർഷിക വ്യവസായ ചന്ത നടത്തിയിരുന്നു.

കൂടാതെ പെരുമ്പ സ്ഥിരം വിപണന കേന്ദ്രത്തിലൂടെയും കാനായി, കോറോം, കണ്ടോത്ത് എന്നിവിടങ്ങളിലായി ഒരുക്കിയ ഓണ ചന്തയിലൂടെയും 21,39,040 രൂപയുടെ വിറ്റുവരവിലൂടെയാണ് പയ്യന്നൂർ ഒന്നാമതെത്തിയത്.

ഓണം മേളയിൽ പച്ചക്കറികൾ, ധാന്യങ്ങൾ, മൂല്യവർധിത ഉല്‌പന്നങ്ങൾ തുടങ്ങിയവയുടെ വില്പനയിലൂടെ 10,18,300 രൂപയും, 15 കുടുംബശ്രീ സംരംഭ യൂനിറ്റുകളുടെ ബേക്കറി, അച്ചാർ, പലഹാരങ്ങൾ എന്നിവയുടെ വില്പനയിലൂടെ 6,19,200 രൂപയും ലഭിച്ചു.

നാടൻമരുന്നുകൾ, തേൻ, കുഴമ്പ്, ഔഷധ മരുന്നുകൾ, ഹെയർ ഓയിൽ, കളരി മർമ മരുന്നുകൾ തുടങ്ങിയവയുടെ വില്പനയുടെ രണ്ട് യൂണിറ്റുകളിലായി 1,10,575 രൂപയും ഫുഡ് കോർട്ടിലൂടെ 62,850 രൂപയും ഗാർമെന്റ്സ് അഞ്ച് യൂണിറ്റുകളിലൂടെ 2,43,135 രൂപയും വിറ്റുവരവുണ്ടായി.

കുടുംബശ്രീയുടെ ഹോംഷോപ്പ് ഉത്‌പന്നം, ചെരിപ്പ്, പൂക്കൾ, കിച്ചൺ എക്യുപ്മെന്റ്സ് തുടങ്ങിയവയിലൂടെ 84,980 രൂപയുടെ വിറ്റുവരവും നടന്നു. ന്യായമായ വിലക്ക് ഉത്‌പന്നങ്ങൾ ഗുണഭോക്താക്കൾക്ക് എത്തിക്കുന്നതിന് ഇതിലൂടെ സാധിച്ച‌തായി നഗരസഭാ ചെയർപേഴ്സൺ കെ വി ലളിത പറഞ്ഞു.