ഇത്തവണ കാലവർഷ പെയ്ത്തിൽ 13 ശതമാനം കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി കാലവർഷത്തിൽ 13 ശതമാനം മഴ കുറഞ്ഞുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ജൂൺ 1 ന് തുടങ്ങി 122 ദിവസം നീണ്ട തെക്കുപടിഞ്ഞാറൻ മൺസൂൺ അവസാനിച്ചപ്പോൾ കേരളത്തിൽ ഇത്തവണ 13% മഴകുറവുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.  2018.6 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 1748.2 മി. മീറ്റർ മഴയാണ് ലഭിച്ചത്.  കഴിഞ്ഞ വർഷം 1326.1 മി.മീറ്റർ മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിലാണ്. (3023.3 mm). 15 ശതമാനം അധികമഴ കണ്ണൂരിൽ പെയ്തു.

കാസറഗോഡ് ജില്ലയിൽ 2603 mm മഴ ലഭിച്ചെങ്കിലും സാധാരണ ലഭിക്കേണ്ട ( 2846.2 mm) മഴയെക്കാൾ 9% കുറവ് രേഖപെടുത്തി. സീസണിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ( 866.3mm) ജില്ലയിൽ ആണെങ്കിലും സാധാരണ ലഭിക്കേണ്ട മഴയെക്കാൾ 3% അധികം ലഭിച്ചു. ഇടുക്കി 33% ഉം വയനാട് 30 % കുറവ് മഴ രേഖപെടുത്തി.

കേരളത്തിൽ ജൂലൈയിൽ മാത്രമാണ് കൂടുതൽ മഴ ലഭിച്ചത്. ജൂലൈ മാസത്തിൽ 16 ശതമാനം അധികം പെയ്തു. അതേസമയം,  ജൂൺ ( -25%), ഓഗസ്റ്റ് ( -30%), സെപ്റ്റംബർ ( -31%) കുറവ് മഴയാണ് രേഖപെടുത്തിയത്. എറണാകുളത്ത് 27 ശതമാനവും പത്തനംതിട്ട 15 ശതമാനം, കൊല്ലം 15 ശതമാനം, ആലപ്പുഴ 21 ശതമാനം എന്നിങ്ങനെയാണ് മഴക്കുറവ്.