കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ട ശേഷം ഓടിപ്പോയ ജീവനക്കാരൻ കിണറ്റിൽ മരിച്ച നിലയിൽ

കണ്ണൂര്‍: കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ഉന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം. റിസോര്‍ട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

റിസോര്‍ട്ടിന് തീയിട്ടശേഷം ഇയാള്‍ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. റിസോര്‍ട്ടിലെ ആര്‍ക്കും സംഭവത്തിൽ പരിക്കില്ല. റിസോര്‍ട്ടിലെ രണ്ട് വളര്‍ത്തുമൃഗങ്ങള്‍ തീപിടിത്തത്തിൽ ചത്തു. റിസോര്‍ട്ടിലെ തീയും നിയന്ത്രണ വിധേയമാക്കി. ഫയര്‍ഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മേയര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. പയ്യാമ്പലം ബീച്ചിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് സംഭവം.