കുന്നത്തൂർപാടി ഉത്സവം നാളെ സമാപിക്കും

പയ്യാവൂർ | കുന്നത്തൂർപാടി തിരുവപ്പന ഉത്സവം ബുധനാഴ്ച സമാപിക്കും.

ബുധൻ വൈകിട്ട് ഊട്ടും വെള്ളാട്ടവും രാത്രി 10-ന് തിരുവപ്പനയും കെട്ടിയാടും. രാത്രിയോടെ തിരുവപ്പനയുടെ സമാപന ചടങ്ങുകൾ തുടങ്ങും.

തിരുവപ്പന ഭണ്ഡാരം പൂട്ടി താക്കോൽ കരക്കാട്ടിടം വാണവരെ ഏല്പിക്കും. ശുദ്ധികർമത്തിന് ശേഷം വാണവരുടെ അനുവാദം വാങ്ങി മുടിയഴിക്കും. മൂലംപെറ്റ ഭഗവതിയും കെട്ടിയാടും.

ശേഷം ഭക്തജനങ്ങളും വാണവരും പടിയിറങ്ങും. അഞ്ഞൂറ്റാനും അടിയന്തിരക്കാരും മാത്രമുള്ള കളിക്കപ്പാട്ടും പ്രദക്ഷിണവും നിഗൂഢ പൂജകളും നടക്കും.

ഇതിനുശേഷം വ്യാഴാഴ്ച രാവിലെ അഞ്ഞൂറ്റാൻ ഉൾപ്പെടെ ഉള്ളവർ മലയിറങ്ങും. തുടർന്ന് മുത്തപ്പനെ മലകയറ്റൽ ചടങ്ങും ഉണ്ടാകും. ഉത്സവം കഴിഞ്ഞ് മൂന്നാമത്തെ ദിവസം ചന്തൻ നടത്തുന്ന കരിയടിക്കയോടെ ഈ വർഷത്തെ തിരുവപ്പന ഉത്സവ ചടങ്ങുകൾ പൂർത്തിയാകും.

വർഷത്തിൽ ഉത്സവം നടക്കുന്ന ഒരുമാസം മാത്രമാണ് വനാന്തരത്തിലെ മുത്തപ്പൻ ദേവസ്ഥാനത്തേക്ക് ആൾ പ്രവേശനം അനുവദിക്കുകയുള്ളൂ.

ഉത്സവത്തിന് ശേഷം കുന്നത്തൂർ താഴെ പൊടിക്കളത്ത് മടപ്പുരയിൽ എല്ലാ സംക്രമദിനങ്ങളിലും മുത്തപ്പൻ വെള്ളാട്ടവും പ്രസാദ ഊട്ടും ഉണ്ടാകും.