കു‍ഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയായ അമ്മ ശരണ്യ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കണ്ണൂർ: ഒന്നരവയസുള്ള കു‍ഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയായ അമ്മ ശരണ്യ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കണ്ണൂർ തയ്യിൽ സ്വദേശിയാണ് ശരണ്യ. 2020 ഫെബ്രുവരി 17നായിരുന്നു ക്രൂരകൊലപാതകം. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യ ശ്രമം. ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കേസിൽ ശരണ്യ ജാമ്യത്തിലായിരുന്നു. കണ്ണൂരിൽ പ്രവേശിക്കരുത് എന്നായിരുന്നു ജാമ്യ വ്യവസ്ഥ. തുടർന്ന് കേരളത്തിന് പുറത്തായിരുന്നു ഇവരുടെ താമസം. വിചാരണ തുടങ്ങാനിരിക്കെ ഇന്നലെയാണ് ഇവർ കേരളത്തിലേക്ക് വന്നത്. തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ – പ്രണവ് ദമ്പതികളുടെ മകൻ വിയാനാണ് അമ്മയുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു ശരണ്യയുടെ കൊടും ക്രൂരകൃത്യം.