നെയ്യാറ്റിന്‍കര ഗോപന്റെ മരണം; കാലുകളില്‍ മുറിവ്, ഹൃദയ വാല്‍വില്‍ ബ്ലോക്ക് ‘പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ അസ്വാഭാവികമായി മുറിവുകളോ, ക്ഷതമോ കണ്ടെത്തിയില്ല. കാലുകളില്‍ പഴക്കം ചെന്ന മുറിവുണ്ട്. ഇത് പ്രമേഹത്തെ തുടര്‍ന്ന് ഉണ്ടായതാണ്. ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്ക് കണ്ടെത്തി. ഇത് മരണകാരണമായോ എന്ന് പറയാന്‍ കഴിയില്ല. ദീര്‍ഘനാളായി കിടപ്പിലായിരുന്നു ഗോപന്‍. ഇതിന്റെ ഭാഗമായ ചെറിയ മുറിവുകളും, കരിവാളിപ്പും ശരീരത്തിലുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് പ്രാഥമിക റിപ്പോര്‍ട്ടില്‍ തെളിവ് കണ്ടെത്തിയിട്ടില്ല. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കിട്ടിയാലെ മരണകാരണത്തില്‍ വ്യക്തത ഉണ്ടാകു. ആന്തരികാവയവങ്ങളുടെ സാമ്പിള്‍ പരിശോധന ഫലം വരാന്‍ ഇനിയും സമയമെടുത്തേക്കും. അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പാര്‍ട്ട് അതിന് ശേഷമാത്രമായിരിക്കും. ഗോപന്റെ ബന്ധുക്കളെ അടുത്ത ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യും. കഴിഞ്ഞ ദിവസമായിരുന്നു ഗോപന്റെ മൃതദേഹം വീണ്ടും കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചത്. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ അസ്വഭാവികതയില്ലെന്ന് വ്യക്തമായതോടെ മകന്‍ സനന്ദന്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് വിപുലമായ ചടങ്ങുകളോട് കൂടിയായിരുന്നു ഗോപന്റെ മൃതദേഹം വീണ്ടും ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകള്‍ നടത്തി സംസ്‌കരിച്ചത്. മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയില്‍ എത്തിച്ചത്.ചെങ്കല്‍ ക്ഷേത്രത്തിലെ സന്യാസിമാരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. വി.എസ്.ഡി.പി, ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടന പ്രവര്‍ത്തകരാണ് രണ്ടാമത്തെ സംസ്‌കാരം വിപുലമാക്കിയത്.