ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ചു

രണ്ട് ട്രെയിനുകള്‍ വൈകിയതാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിക്കാനിടയാക്കിയതെന്ന് റെയില്‍വെ ഡിസിപി കെപിഎസ് മല്‍ഹോത്ര. പ്ലാറ്റ്‌ഫോം നമ്പര്‍ 14ല്‍ നിര്‍ത്തിയിട്ട പ്രയാഗ്‌രാജ് എക്‌സ്പ്രസില്‍ കയറാന്‍ തിരക്ക് ഉണ്ടായിരുന്നു. കൂടാതെ സ്വതന്ത്ര സേനാനി എക്സ്പ്രസും ഭുവനേശ്വര്‍ രാജധാനിയും വൈകുകയും ചെയ്തു. ഇതോടെ തിരക്ക് അധികരിച്ചു. മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോകാനാണ് ആളുകള്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്.

പ്ലാറ്റ്ഫോം നമ്പര്‍ 14ല്‍ പ്രയാഗ്രാജ് എക്സ്പ്രസ് നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. നിരവധി ആളുകള്‍ പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്നു. സ്വതന്ത്ര സേനാനി എക്സ്പ്രസും ഭുവനേശ്വര്‍ രാജധാനിയും വൈകുകയും ചെയ്തു. ഈ ട്രെയിനില്‍ പോകാനുള്ള ആളുകളും 12,13,14 പ്ലാറ്റ്ഫോമുകളില്‍ ഉണ്ടായിരുന്നു. 1500ത്തോളം ജനറല്‍ ടിക്കറ്റുകളാണ് വിറ്റത്. ഇതാണ് തിരക്ക് നിയന്ത്രണാതീതമാക്കിയത് – റെയില്‍വേ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് – കെപിഎസ് മല്‍ഹോത്ര വ്യക്തമാക്കി.