കഠിനമായ വയറുവേദനയെ തുടര്‍ന്ന്ചികിത്സയിലിരുന്ന മൂന്ന് വയസുകാരി മരിച്ചു.

കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മൂന്ന് വയസുകാരി മരിച്ചു. കട്ടപ്പന കളിയിക്കല്‍ ആഷ അനിരുദ്ധന്‍-വിഷ്ണു സോമന്‍ ദമ്ബതികളുടെ മകള്‍ അപര്‍ണിക ആണു മരിച്ചത്.ഒരാഴ്ച മുന്‍പ് കഠിനമായ വയറുവേദനയെ തുടര്‍ന്നാണു കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ ആദ്യം കൊണ്ടുവന്നത്. പ്രാഥമിക ചികിത്സ നടത്തിയ ശേഷം അധികൃതര്‍ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തതായി മാതാപിതാക്കള്‍ പറയുന്നു. വീട്ടിലെത്തി മരുന്നു കഴിച്ചിട്ടും അസുഖത്തിനു കുറവുണ്ടായില്ല. തുടര്‍ന്നു ഞായറാഴ്ചയും തിങ്കളാഴ്ചയും വീടിനു സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച വൈകീട്ടോടെ കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്കു വീണ്ടുമെത്തിച്ചു.ഇന്നലെ രാവിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പക്ഷേ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിക്കു ഹൃദയാഘാതം സംഭവിച്ചെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍, ഭക്ഷ്യവിഷബാധയേറ്റതായി തങ്ങളോട് ആശുപത്രി അധികൃതര്‍ അനൗദ്യോഗികമായി പറഞ്ഞതായും മാതാപിതാക്കള്‍ പറയുന്നു. ഹൃദയാഘാതം മൂലമാണു കുട്ടി മരിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് കുട്ടികളുടെ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. കെ പി ജയപ്രകാശ് പറഞ്ഞു.