ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ പൊലീസ് കണ്ടെത്തി.
ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം മഞ്ചേരിയിലാണ് സംഭവമുണ്ടായത്.പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കയ്യില്‍ സംശയാസ്‌പദമായ രീതിയില്‍ മൊബൈല്‍ ഫോണ്‍ കണ്ട സഹോദരൻ വഴക്കുപറഞ്ഞതിന് പിന്നാലെയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. പരാതി നല്‍കാൻ പൊലീസ് സ്റ്റേഷനില്‍ പോവുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. പിന്നാലെ വീട്ടുകാരും മഞ്ചേരി സ്റ്റേഷനിലെത്തി. എന്നാല്‍, പെണ്‍കുട്ടി അവിടെ വന്നില്ലെന്ന് പൊലീസുകാർ അറിയിച്ചു. ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻസ്റ്റഗ്രാം സുഹൃത്തും ആലപ്പുഴ സ്വദേശിയുമായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലാണെന്ന് മനസിലാക്കിയ പൊലീസ് ഇയാളുടെ നമ്ബർ കണ്ടെത്തി വിളിച്ചു. പെണ്‍കുട്ടിയെ കൊണ്ടുപോകാൻ തിരൂരിലേക്ക് വരികയാണ്. ഞങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണം, തടയരുത് എന്നാണ് യുവാവ് പറഞ്ഞത്. കേസിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കിയിട്ടും പിന്മാറാൻ ഇയാള്‍ തയ്യാറായില്ല. ഇതിനിടെ പെണ്‍കുട്ടി മറ്റൊരു ഫോണില്‍ നിന്നും യുവാവിനെ വിളിച്ചു. ഈ നമ്ബർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടി തിരൂർ ബസ് സ്റ്റാന്റിലുണ്ടെന്ന് കണ്ടെത്തി. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ കാര്യങ്ങളുടെ ഗൗരവം ബോദ്ധ്യപ്പെടുത്തി. ഏറെ സമയം സംസാരിച്ചശേഷമാണ് കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം പോകാൻ തയ്യാറായത്.