തലസ്ഥാനം സ്തംഭിപ്പിച്ച് ആശാവർക്കർമാരുടെ പ്രക്ഷോഭം; കനത്ത പൊലീസ് സുരക്ഷ
തിരുവനന്തപുരം: തലസ്ഥാനം സ്തംഭിപ്പിച്ച് ആശാവർക്കർമാരുടെ പ്രക്ഷോഭം. വിവിധ ജില്ലകളിൽ നിന്നുള്ള ആശാവർക്കർമാരാണ് സെക്രട്ടേറിയറ്റ് വളയുന്നത്. പരിശീലന പരിപാടിയുൾപ്പെടെ ബഹിഷ്കരിച്ചാണ് ഇന്ന് കൂടുതൽ പ്രവർത്തകർ പ്രതിഷേധത്തിന് എത്തിയിരിക്കുന്നത്.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പതിവിലും അധികം സുരക്ഷയാണ് സെക്രട്ടേറിയറ്റിന്റെ ഓരോ കവാടത്തിലും പൊലീസ് ഒരുക്കിയിരിക്കുന്നത്. രാപ്പകൽ സമരത്തിന്റെ 36-ാം ദിവസത്തിലാണ് പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ സെക്രട്ടേറിയറ്റ് ഉപരോധത്തിലേക്ക് ആശ വർക്കർമാർ നീങ്ങിയത്. രാവിലെ ഒൻപതു മുതൽ വൈകിട്ടുവരെയാണ് സമരം. സമരത്തെ നേരിടാൻ ആശമാർക്കായി പാലിയേറ്റിവ് ഗ്രിഡ് പരിശീലനം എന്ന പേരിൽ അടിയന്തിര പരിപാടി സർക്കാർ പ്രഖ്യാപിച്ചെങ്കിലും അത് ബഹിഷ്കരിച്ചുകൊണ്ടാണ് വിവിധ ജില്ലകളിൽനിന്ന് ആശാവർക്കർമാർ തലസ്ഥാനത്തെത്തിയത്.
ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ജീവൽ പ്രധാനങ്ങളായ ആവശ്യങ്ങളാണ് അശവർക്കർമാർ ഉന്നയിക്കുന്നത്. ഫെബ്രുവരി പത്ത് മുതലാണ് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം തുടങ്ങിയത്.