സമ്മര്‍ദം മൂലമാണ് ബന്ധം വേർപിരിഞ്ഞത്:ദത്ത് വിവാദത്തിൽ പ്രതികരണവുമായി അജിത്തിന്‍റെ ആദ്യ ഭാര്യ.

പേരൂർക്കട ദത്ത് വിവാദത്തിൽ പ്രതികരണവുമായി അജിത്തിന്‍റെ ആദ്യ ഭാര്യ. സമ്മര്‍ദം മൂലമാണ് ബന്ധം വേർപിരിഞ്ഞതെന്ന് നസിയ പറഞ്ഞു. ഡിവോഴ്സിനായി അജിത്ത് മാനസികമായി പീഡിപ്പിച്ചു. തന്നെ വീട്ടില്‍ കിടക്കാന്‍ അനുവദിച്ചില്ലെന്നും സഹായിക്കാനായി ആരുമില്ലെന്നും അവര്‍ പറയുന്നു. വിവാഹമോചനത്തിന് തയ്യാറല്ല എന്ന് പറഞ്ഞു അനുപമയെ കണ്ടിരുന്നു എന്നും നസിയ വ്യക്തമാക്കി.

” എന്റെ ഡാന്‍സ് മാസ്റ്റര്‍ ആയിരുന്നു അജിത്ത്. അനുപമ പറയുന്നതെല്ലാം വിശ്വസിക്കാനാകാത്ത കാര്യങ്ങളാണ്. കള്ളത്തരം കാണിച്ചതുകൊണ്ടാണ് പ്രതികരിച്ചത്. അനുപമയും അജിത്തുമായുള്ള ബന്ധം ചോദ്യം ചെയ്തിരുന്നു. അനുപമ സഹോദരിയെപ്പോലെയായിരുന്നു എന്നാണ് അജിത്ത് പറഞ്ഞിരുന്നത്.” – നസിയ പറഞ്ഞു.

അനുപമയുടെ സമ്മതപ്രകാരമാണ് കുഞ്ഞിനെ ദത്തു നൽകിയത്. ആ സമ്മതപത്രം കണ്ടിരുന്നു. അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താൻ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂർണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും നസിയ പ്രതികരിച്ചു.

“2011-ല്‍ ആണ് കല്യാണം കഴിഞ്ഞത്, ഈ ജനുവരിയിൽ വിവാഹ മോചനം നേടി. കമ്മിറ്റിയില്‍ ഒക്കെ ഇരിക്കുമ്പോൾ രണ്ടു പേരും ചേര്‍ന്നിരിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. ഒരു തവണ കമ്മിറ്റി കഴിഞ്ഞ ഉടനേ ഞാൻ ഇറങ്ങിപ്പോയി. എന്നാല്‍ എന്റെ പേരില്‍ അജിത്ത് കുറ്റം ചാര്‍ത്തി” – നസിയ കൂട്ടിച്ചേർത്തു.