ഷെജിന്റെയും ജോയ്സ്നയുടെയും വിവാഹത്തില്‍ വിശദീകരണവുമായി ഡി വൈ എഫ് ഐ

കോഴിക്കോട്: കോടഞ്ചേരിയിലെ ഷെജിന്റെയും ജോയ്സ്നയുടെയും വിവാഹത്തില്‍ വിശദീകരണവുമായി ഡി വൈ എഫ് ഐ. ലൗജിഹാദ് പരാമര്‍ശം കെട്ടിച്ചമച്ച അജണ്ടയാണെന്നും കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സ്ഥാപിത ശക്തികള്‍ ലൗജിഹാദ് പരാമര്‍ശത്തിലൂടെ മനപൂര്‍വം ശ്രമിക്കുകയാണെന്നും ഡി വൈ എഫ് ഐ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്ന കാര്യം നിയമസഭയിലും പൊതുമദ്ധ്യത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയതാണെന്നും. വിവാഹം കഴിച്ച ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി ഷെജിനും ജോയ്സ്യ്ക്കും എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഡി വൈ എഫ് ഐ അറിയിച്ചു. മതരഹിത വിവാഹം തെറ്റായ കാര്യമല്ലെന്നും ഡി വൈ എഫ് ഐ അവരെ പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജും പറഞ്ഞിരുന്നു. കേരളത്തില്‍ മുമ്പും ഇത്തരത്തിലുള്ള വിവാഹങ്ങള്‍ നടന്നിട്ടുണ്ടെന്നും അവിടെയും ഡി വൈ എഫ് ഐ പിന്തുണ നല്‍കിയിട്ടുണ്ടെന്നും, മത രഹിത വിവാഹം പ്രോത്സാഹിപ്പിക്കുന്നതിനായി സെക്കുലര്‍ മാട്രിമോണി തുടങ്ങിയത് പോലും ഡി വൈ എഫ് ഐ ആണെന്നും വി കെ സനോജ് ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സെക്കുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും;ലവ് ജിഹാദ് ഒരു നിര്‍മ്മിത കള്ളം: ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിന്‍ എം.എസും പങ്കാളി ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദം അനാവശ്യവും നിര്‍ഭാഗ്യകരവുമാണ്. പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീര്‍ത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്ബത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപിത നിലപാട്. മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സെക്കുലര്‍ മാട്രിമോണി വെബ് സൈറ്റ്‍ തുടങ്ങുകയും മതേതര വിവാഹങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ.

മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകള്‍ കാട്ടി തന്ന അനേകം നേതാക്കള്‍ ഡിവൈഎഫ്‌ഐക്ക് കേരളത്തില്‍ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സ്ഥാപിത ശക്തികള്‍ മനഃപൂര്‍വം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി

പിണറായി വിജയന്‍ തന്നെ കണക്കുകള്‍ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവര്‍ത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം. സ്ഥാപിത വര്‍ഗ്ഗീയ താത്പര്യക്കാര്‍ പൊതു ബോധമായി ഇത്തരം വിഷയങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍

ശ്രമിക്കുന്നത് ഗൗരവപൂര്‍വ്വം കാണണം. കലയിലും രാഷ്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മതം തീവ്രവാദം പിടി മുറുക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലത്ത് സഖാവ് ഷെജിനും ജോയ്‌സ്നയും മത നിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയുമാണ്. ഇരുവര്‍ക്കും ഡി.വൈ.എഫ്.ഐ എല്ലാവിധ പിന്തുണയും നല്‍കും.