സിദ്ദിഖ് കാപ്പന് സുപ്രീംകോടതി അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.

ന്യൂഡല്‍ഹി: മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. അസുഖബാധിതയായ അമ്മയെ കാണാനാണ് അഞ്ച് ദിവസത്തെ ജാമ്യം.

ഉപാധികളോടെ കാപ്പന് കേരളത്തിലെത്താം. അഞ്ചാം ദിനം ജയിലില്‍ തിരിച്ചെത്തണമെന്നാണ് കോടതി ഉത്തരവ്. ഹാഥ്രാസ് കേസ് റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ കേസിലാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലായത്.

കേരളത്തില്‍ പോയി അമ്മയെ കാണുക മാത്രമായിരിക്കണം ഉദ്ദേശമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.മാദ്ധ്യമങ്ങളേയും പൊതുജനങ്ങളേയും കാണരുതെന്ന കര്‍ശന നിര്‍ദ്ദേശം കാപ്പനുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം പ്രതികരിക്കരുത്. ബന്ധുക്കളേയും അമ്മയുടെ ഡോക്‌ടര്‍മാരേയും ഒഴികെ മറ്റാരെയും കാണരുതെന്നാണ് കോടതി ഉത്തരവ്.

ഉത്തര്‍പ്രദേശ് പൊലീസിന്റെ അകമ്ബടിയോടെയാകും സിദ്ദിഖ് കാപ്പന് കേരളത്തിലേക്ക് പോകാന്‍ സാധിക്കുക. സംസ്ഥാനത്തെത്തിയ ശേഷം കേരള പൊലീസും ആവശ്യമായ സുരക്ഷ സൗകര്യങ്ങള്‍ ഒരുക്കുകയും ഉത്തര്‍പ്രദേശ് പൊലീസിനെ സഹായിക്കുകയും വേണം. അതേസമയം,ജാമ്യം നല്‍കുന്നതിനെ യു പി പൊലീസ് കര്‍ശനമായി കോടതിയില്‍ എതിര്‍ത്തു. ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നായിരുന്നു പൊലീസിന്റെ വാദം.

സി, കാപ്പന്‍ തടവു പുളളിയാണെന്ന് ഉത്തര്‍പ്രദേശ് പൊലീസിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. എന്നാല്‍ മാനുഷിക പരിഗണന ഇക്കാര്യത്തില്‍ വേണമെന്നും അക്കാര്യം കണക്കിലെടുത്താണ് സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി.