നിയമസഭ കൈയാങ്കളി കേസിൽ തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി.

തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി. രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി.

കുറ്റപത്രം പ്രതികൾക്ക് വായിച്ച് കേൾപ്പിച്ച് വിചാരണ നടപടിയിലേക്ക് കടക്കാനിരിക്കെയാണ് വീണ്ടും അന്വേഷണമെന്ന പൊലീസ് ആവശ്യം കോടതിക്ക് മുന്നിലെത്തിയത്. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ വിചാരണ നിർത്തിവെക്കണമെന്നാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടത്. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തീയ്യതി നിശ്ചയിക്കാനിരിക്കെയാണ് പൊലീസ് നീക്കം നടത്തിയത്. മന്ത്രി ശിവൻകുട്ടി അടക്കം നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾക്ക് സഹായകരമായി രീതിയിൽ തുടരന്വേഷണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം.