ചെസ് ലോകകപ്പ് ഫൈനല്‍; രണ്ടാം ഗെയിമും സമനിലയില്‍, ടൈ ബ്രേക്കര്‍ നാളെ

ബാക്കു (അസര്‍ബെയ്ജാന്‍): ചെസ് ലോകകപ്പ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സനും ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്‌നാനന്ദയും തമ്മിലുള്ള രണ്ടാം ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍. ഇത്തവണ 30 നീക്കങ്ങള്‍ക്ക് ശേഷമാണ് ഇരുവരും സമനിലയില്‍ പിരിഞ്ഞത്. ഇതോടെ ജേതാവിനെ നിര്‍ണയിക്കാന്‍ മത്സരം ടൈ ബ്രേക്കറിലേക്ക് നീളും. രണ്ട് ടൈ ബ്രേക്കറുകള്‍ അടങ്ങുന്ന മത്സരം വ്യാഴാഴ്ച നടക്കും.

നേരത്തേ കഴിഞ്ഞ ദിവസം ഒന്നാം ഗെയിമിന് മുമ്പ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വയറിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയ കാള്‍സന്‍ അതില്‍ നിന്നും പൂര്‍ണനായി മുക്തനായിട്ടില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു താരത്തിന്റെ രണ്ടാം ഗെയിമിലെ പ്രകടനം. അതിനാല്‍ തന്നെ സമനിലയ്ക്ക് വേണ്ടി കളിക്കുകയായിരുന്നു കാള്‍സന്‍. വെള്ളക്കരുക്കളുമായാണ് കാള്‍സന്‍ രണ്ടാം ഗെയിം കളിച്ചത്.

നേരത്തേ 35 നീക്കങ്ങള്‍ക്ക് ശേഷമാണ് ആദ്യ ഗെയിമില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞത്. വിശ്വനാഥന്‍ ആനന്ദിനുശേഷം ആദ്യമായിട്ടാണ് ഇന്ത്യന്‍ താരം ഫൈനലില്‍ കളിക്കുന്നത്. ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട്. 2005-ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് 18-കാരനായ പ്രഗ്നാനന്ദ.