അധ്യാപകരാവൻ ഇനി അധ്യാപക ബിരുദം: എസ്.സി.ഇ.ആർ.ടി. റിപ്പോർട്ട് ഉടൻ

തിരുവനന്തപുരം:അധ്യാപകരാവാനുള്ള മിനിമംയോഗ്യത ബിരുദമാക്കാനുള്ള നടപടികൾ ആരംഭിച്ചു. കേന്ദ്ര നിർദേശപ്രകാരം സംസ്ഥാനത്തെ അധ്യാപക വിദ്യാഭ്യാസം അടിമുടിമാറുമെന്ന് ഉറപ്പായി. ഇപ്പോഴുള്ള ഡിഎൽഎഡ്, ബിഎഡ്. കോഴ്സുകൾ ഒഴിവാക്കി അധ്യാപക ജോലിക്കായി സംയോജിത ബിരുദം നടപ്പാക്കാനാണ് പദ്ധതി.

അധ്യാപക ബിരുദ പ്രവേശത്തിന് കേരളത്തിൽ പ്രത്യേകം അഭിരുചിപ്പരീക്ഷ നടത്തും. അധ്യാപക ജോലിക്ക് കാര്യക്ഷമത ഉള്ളവരെ കണ്ടെത്താനാണിത്.
ഇത്തരത്തിലുള്ള ശുപാർശകളുള്ള റിപ്പോർട്ട് എസ്.സി.ഇ.ആർ.ടി. ഉടൻ സർക്കാരിന് കൈമാറും.

അധ്യാപകബിരുദം നാലുവർഷ സംയോജിത കോഴ്സാക്കി മാറ്റാനാണ് കേന്ദ്രനിർദേശം. സ്കൂൾ വിദ്യാഭ്യാസം 5+3+3+4 എന്ന ഘടനയിലാക്കണമെന്നും കേന്ദ്ര നിർദേശമുണ്ട്. എന്നാൽ ഈ കേന്ദ്രഘടന കേരളം ഇതുവരെ സ്വീകരിച്ചിട്ടില്ല.

അതിനാൽ പ്രീ- സ്കൂൾമുതൽ ഹയർ സെക്കൻഡറിവരെ മൂന്നുവിഭാഗങ്ങളായി തിരിച്ചുള്ള അധ്യാപകബിരുദ കോഴ്സുകളാവും നടപ്പാക്കുക.
അധ്യാപകരാവാൻ കുറഞ്ഞയോഗ്യത ബിരുദമായി നിശ്ചയിക്കണമെന്നാണ് സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിച്ച ഖാദർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നത്. ഈ സമിതിയും അഭിരുചിപ്പരീക്ഷ എന്ന ആശയം മുന്നോട്ടുവെച്ചിട്ടുണ്ട്.