ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു.

കണ്ണൂർ ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു. ജോഷി മാത്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

ആലക്കോട് ടൗണിനോട് ചേർന്നുള്ള പാർക്കിങ് പ്ലാസയിൽ ഇരുന്ന് നാലംഗ സംഘം മദ്യപിക്കുന്നതിനിടെ തർക്കവും കയ്യാങ്കളിയുമുണ്ടായി. ഇതിനിടെയാണ് ജോഷിയ്ക്ക് കുത്തേറ്റത്. എന്നാൽ ആസൂത്രിതകൊലപാതകമാണിതെന്നാണ് പൊലീസ് പറയുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. നേരത്തെയും ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. എന്നാൽ തർക്കം പരിഹരിച്ച് സ്ഥലത്തേക്ക് ജോഷിമാത്യുവിനെ വിളിച്ചുവരുത്തുകയായിരുന്നു.

മദ്യപാനത്തിന് ശേഷം വീണ്ടും തർക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ ജയേഷ് കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റ ജോഷിമാത്യുവിനെ ഉടനെ ആലക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. എന്നാൽ അർധരാത്രിയോടെ മരണം സംഭവിക്കുകയും ചെയ്തു.