അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തില്‍ വീണ്ടും മുതലയെ കണ്ടെത്തി. 

അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തില്‍ വീണ്ടും മുതലയെ കണ്ടെത്തി. 

 തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് കാസര്‍കോട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. 1945 ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം.  സസ്യാഹാരിയായ ബബിയ എന്ന മുതല ഒന്നരവര്‍ഷം മുന്‍പാണ് ചത്തത്.

അതിനു പിന്നാലെ ഇപ്പോഴാണ് വീണ്ടും കുളത്തില്‍ മുതലയെ കണ്ടതായി ക്ഷേത്രം ഭാരവാഹികള്‍ സ്ഥിരീകരിക്കുന്നത്. ഇതിനു പിന്നാലെ ഭക്തർ ക്ഷേത്രത്തിലേക്ക് ഒഴുകുകയാണ്. 

കാഞ്ഞങ്ങാട് സ്വദേശിയായ ഒരാളാണ് കുളത്തില്‍ മുതലയെ കണ്ടെത്തിയതായി ആദ്യം ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്. ക്ഷേത്രം ജീവനക്കാരും ഭാരവാഹികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോള്‍ മുതലയെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഇത് വ്യാജ പ്രചരണമാകാം എന്നാണ് ആദ്യം കരുതിയത് . എന്നാല്‍ വീണ്ടും നടത്തിയ പരിശോധനയില്‍ കുളത്തിനുള്ളിലെ മടയില്‍ മുതലയെ കണ്ടെത്തുകയായിരുന്നു . മുന്‍പ് ബബിയ എന്ന മുതലയും ഈ മടയിലാണ് കഴിഞ്ഞിരുന്നത് .