അനുകൂല സാഹചര്യം’; അർജുനായി തിരച്ചിൽ പുനരാരംഭിച്ചേക്കും: ഈശ്വർ മാൽപെ നാളെ ഷിരൂരിൽ

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ ‍അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിച്ചേക്കും. മുങ്ങൽ‌ വിദ​ഗ്ധൻ ഈശ്വർ മാൽപെ നാളെ ഷിരൂരിൽ എത്തും. പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്താൻ നിലവിൽ അനുകൂല സാഹചര്യമെന്ന് ഈശ്വർ മാൽപെ പറഞ്ഞു. തിരച്ചിലിനായി കൂടുതൽ മത്സ്യത്തൊഴിലാളികളുടെ സഹായം തേടും.

ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തിരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അർജുന്റെ കുടുംബത്തെ അറിയിച്ചിരുന്നു. അതേസമയം തിരച്ചിലിന് ഔദ്യോഗികമായി അനുമതി നൽകിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 13ദിവസം നീണ്ട തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചിരുന്നു. അർജുനായുള്ള തിരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്ന് ജിതിൻ പറഞ്ഞിരുന്നു. തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ലെന്നും ജിതിൻ വ്യക്തമാക്കി.

ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിനാണ് അർജുനെ കാണാതാകുന്നത്. 13 ദിവസം കരയിലും ​ഗം​ഗാവലി പുഴയിലും സൈന്യം ഉൾപ്പെടെയുള്ളവർ അർജുനായി തരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലായിരുന്നു. പുഴയിലെ ശക്തമായ ഒഴുക്കും ചെളിയും കല്ലും രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തിയതോടെയാണ് ദൗത്യം താത്കാലികമായി അവസാനിപ്പിച്ചിരുന്നത്. പുഴയിലെ ഒഴുക്കും ജലനിപ്പും കുറയുമ്പോൾ തിരച്ചിൽ പുനഃരാരംഭിക്കുമെന്നായിരുന്നു കർണാട സർക്കാർ അറിയിച്ചിരുന്നത്.