ഭാരത് ബന്ദ് കേരളത്തില്‍ ജന ജീവിതത്തിന് തടസ്സമുണ്ടാകില്ല.

കര്‍ഷക സംഘടനകള്‍ നാളെ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഭാരത് ബന്ദ് കേരളത്തില്‍ ജന ജീവിതത്തിന് തടസ്സമുണ്ടാകില്ല.

രാവിലെ പത്തിന് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം ഉണ്ടാകുമെന്ന് സംസ്ഥാനത്തെ സമര സമിതി കോര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് നാളെ ഗ്രാമീണ്‍ ഭരത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറ് മുതല്‍ വൈകീട്ട് നാല് വരെയാണ് ബന്ദ്.

തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളും വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടയുടമകളും സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് അഭ്യര്‍ത്ഥിച്ചു.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. റെയില്‍ ഉപരോധിക്കുമെന്നും ജയില്‍ നിറക്കല്‍ സമരം നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത ട്രേഡ് യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്.