നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേക്ക്.

പാലക്കാട്: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി ഉയര്‍ത്തണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു.

കോവിഡിന് ശേഷം ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവുണ്ടായിട്ടുണ്ട്. 13 വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ മിനിമം ബസ് നിരക്ക് ഒരു രൂപയാണ്. പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് നടപ്പാക്കണം. ഇതു നടപ്പായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ചു.

സ്വകാര്യ ബസുകളില്‍ കയറുന്നതില്‍ ബഹുഭൂരിപക്ഷവും വിദ്യാര്‍ത്ഥികളാണ്. ഇവരില്‍ നിന്നും മിനിമം നിരക്കായ ഒരു രൂപ വാങ്ങി സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാനാകില്ല. ബസ് നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ അടയിരിക്കുകയാണ് ചെയ്യുന്നത്.