സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി കൃഷി വകുപ്പ്

കർഷകരെയും കാർഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി കൃഷി വകുപ്പ്. സ്വന്തമായും പാട്ടത്തിനും കൃഷി ചെയ്യുന്ന എല്ലാ കർഷകർക്ക് കൃഷി വകുപ്പിന്റെ കതിർ ആപ് മുഖേന രജിസ്ട്രേഷൻ പൂർത്തിയാക്കി കാർഡ് സ്വന്തമാക്കാം. സർക്കാരിന്റെ നാലാം നൂറ് ദിന പരിപാടിയുടെ ഭാഗമായിട്ടാണ് തിരിച്ചറിയൽ കാർഡ് പദ്ധതി നടപ്പാക്കുന്നത്.

ബാങ്കുകൾ, ധന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കാർഡ് കൈവശമുള്ള കർഷകർക്ക് വിവിധ സാമ്പത്തിക സഹായം, കാർഷിക വായ്പ തുടങ്ങിയവ ലഭിക്കും. വിവിധ ഉൽപ്പന്നങ്ങൾ സബ്‌സിഡി നിരക്കിൽ സ്വന്തമാക്കാനും ഇൻഷുറൻസ് പദ്ധതി, പ്രകൃതിക്ഷോഭ നഷ്ടപരിഹാരം തുടങ്ങിയവയ്ക്കും കാർഡ് സഹായമാണ്. ഭാവിയിൽ സർക്കാരിന്റെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള ആധികാരിക രേഖയായും കർഷക തിരിച്ചറിയൽ കാർഡ് മാറും. അഞ്ചു വർഷ കാലാവധിയോടെയാണ് കാർഡുകൾ വിതരണം ചെയ്യുന്നത്.

കർഷകർ ലഭ്യമാകുന്ന സേവനങ്ങൾ ഏകോപിപ്പിക്കാനും സമയബന്ധിതമായി സേവനങ്ങൾ വേഗത്തിൽ ഉറപ്പാക്കാനും ഡിജിറ്റൽ ഐഡൻറിറ്റി കാർഡിലൂടെ സാധിക്കും. കർഷക സേവനങ്ങൾ സുതാര്യവും അനായാസവും ആക്കുക, കൃത്യതയാർന്ന കാർഷിക വിവരശേഖരണം സാധ്യമാക്കുക, കർഷകർക്ക് അവരുടെ സമഗ്ര മേഖലയിലെയും കാർഷിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് അവതരിപ്പിച്ച സമ്പൂർണ്ണ ഡിജിറ്റൽ പ്ലാറ്റ്ഫോമായ കതിർ ആപ്പിന്റെ (KATHIR – Kerala Agriculture Technology Hub and Information Repository) സഹായത്തോടെയാണ് തിരിച്ചറിയൽ കാർഡ് പ്രവർത്തിക്കുക. ഇടനിലക്കാരില്ലാതെ ഉൽപ്പന്നങ്ങളുടെ നേരിട്ടുള്ള വിപണനത്തിനും വരും ദിവസങ്ങളിൽ ഡിജിറ്റൽ ഐഡി കാർഡ് വഴിയൊരുങ്ങും.