തെലുങ്ക് സിനിമ ലോകത്തെ മുതിര്‍ന്ന നടന്‍ ചന്ദ്രമോഹൻ അന്തരിച്ചു

തെലുങ്ക് സിനിമ ലോകത്തെ മുതിര്‍ന്ന നടന്‍ മല്ലമ്പള്ളി ചന്ദ്രമോഹൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ഇന്ന് രാവിലെ 9.45ന് ജൂബിലി ഹിൽസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു ചന്ദ്രമോഹൻ. 

നന്ദി പുരസ്കാരം അടക്കം അനവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. 1966ൽ രംഗുല രത്നം എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച ഇദ്ദേഹം 600ന് മുകളില്‍ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മുതിർന്ന ചലച്ചിത്രകാരൻ കെ വിശ്വനാഥിന്‍റെ ബന്ധുവാണ് ചന്ദ്രമോഹൻ. 

ചന്ദ്രമോഹന് ഭാര്യ ജലന്ധരയും രണ്ട് പെൺമക്കളുമുണ്ട്. ചന്ദ്രമോഹന്റെ സംസ്‌കാര ചടങ്ങുകൾ നവംബർ 13-ന് തിങ്കളാഴ്ച നടക്കും. പല വേഷങ്ങളിലും തിളങ്ങിയ ഇദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള വിയോഗത്തിൽ ടോളിവുഡിലെ പ്രമുഖര്‍ നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും ആദരാഞ്ജലി അര്‍പ്പിക്കുന്നുണ്ട്. 

1943 മെയ് 23 ന് ജനിച്ച ചന്ദ്രമോഹന്റെ യഥാർത്ഥ പേര് ചന്ദ്രശേഖര റാവു മല്ലമ്പള്ളി എന്നാണ്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പാമിഡിമുക്കുള ഗ്രാമത്തിലാണ് ജനനം. ‘പടഹരല്ല വയസു’ എന്ന ചിത്രത്തിലെ അഭിനയത്തിന് ചന്ദ്ര മോഹൻ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് (1979) നേടി. 

1987-ൽ ചന്ദമാമ രാവേ എന്ന ചിത്രത്തിന് നന്ദി അവാർഡ് നേടി. അത്തനോക്കാടെ എന്ന ചിത്രത്തിലെ സഹനടനെന്ന നിലയിലും നന്ദി അവാർഡ്  ചന്ദ്രമോഹന്‍ നേടി. ക്യാരക്ടർ ആർട്ടിസ്റ്റായി നിരവധി സിനിമകളിൽ അഭിനയിച്ചു.  ഓക്‌സിജനാണ് ചന്ദ്രമോഹന്‍റെ അവസാന ചിത്രം.