കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ പുതിയ കൊവിഡ് കേസുകൾ

ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. വിവിധ സംസ്ഥാനങ്ങളിലായി മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പുതിയ കണക്കുകൾ ഡാഷ് ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ മാത്രമണ് ഡാഷ് ബോർഡിൽ ചേർത്തിട്ടുള്ളത്. രാജ്യത്താകെയുള്ള രോ​ഗ വ്യാപനം സംബന്ധിച്ച പുതിയ കണക്ക് മന്ത്രാലയം ഇന്ന് പുറത്തുവിട്ടേക്കും.

കേരളം കൂടാതെ മഹാരാഷ്ട്ര, കർണാടക, ഹരിയാന, പഞ്ചാബ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 519 ആക്ടീവ് കൊവിഡ് കേസുകളും, 3 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ആരോ​ഗ്യ മന്ത്രി ഇന്നലെ പറഞ്ഞത്. മഹാരാഷ്ട്രയിൽ 86 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകൾ 383 ആയി. 6 കൊവിഡ് മരണങ്ങളും മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചണ്ഡീ​ഗഡിൽ നാൽപത് വയസുള്ള യുപി സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു. കർണാടകത്തിൽ 26 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകൾ 126 ആയി ഉയർന്നു. ഹരിയാനയിൽ 12 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. അരുണാചൽ പ്രദേശിലും ഈ വർഷത്തെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു.