3758 പേര്‍ക്ക് കൊവിഡ്; 1400 കേസുകള്‍ കേരളത്തില്‍, ആശുപത്രികളില്‍ കിടക്കകള്‍ സജ്ജമാക്കാൻ നിര്‍ദേശിച്ച് കേന്ദ്രം
ദില്ലി : വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളുടെ വർധനവില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ. നിലവിലെ സാഹചര്യം വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 3758 പേർക്കാണ് നിലവില്‍ കൊവിഡ് ഉള്ളത്. ഇതില്‍ 1400 കൊവിഡ് കേസുകള്‍ കേരളത്തിലാണ്.
മഹാരാഷ്ട്ര സർക്കാരിന്റെ കണക്ക് പ്രകാരം 506 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ദില്ലി, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളില്‍ വർധനവുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളും ഓക്സിജനും വാക്സിനുകളും കിടക്കകളും സജ്ജമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങള്‍ക്ക് നിർദ്ദേശം നല്‍കി.