47 മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനങ്ങൾ വിഫലം,കിണറ്റിലകപ്പെട്ടയാളുടെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപം മുക്കോലയിൽ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ടയാളുടെ മൃതദേഹം പുറത്തെടുത്തു. 47 മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷമാണ് തമിഴ്നാട് സ്വദേശിയായ മഹാരാജിന്റെ മൃതദേഹം പുറത്തെടുക്കാനായത്. ജൂലൈ 8നാണ് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഇയാൾ കിണറ്റിലേക്ക് വീണത്. പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിയായ തൊഴിലാളി മഹാരാജ് അപകടത്തിൽപ്പെട്ടത്. 90 അടി താഴ്ചയുള്ള കിണറായിരുന്നു ഇത്. 

രാത്രി വൈകിയും വരെ ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കിണറ്റിലെ മണ്ണ് മാറ്റുന്ന ജോലികൾ  നടന്നിരുന്നു. 90 അടിയോളം താഴ്ചയുള്ള കിണറ്റിൽ 20 അടിയോളം മണ്ണ് നിറഞ്ഞു കിടക്കുകയായിരുന്നു. മണ്ണിടിഞ്ഞ് വീഴുന്ന സാഹചര്യം രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. 80 അടി താഴ്ചയിൽ മണ്ണ് നീക്കം ചെയ്തിട്ടും തൊഴിലാളിയെ പുറത്ത് എത്തിക്കാനായില്ല. ഫയർഫോഴ്സിനും എൻഡിആർഎഫിനും ഒപ്പം വിദഗ്ധരായ തൊഴിലാളികളും തിരച്ചിലിന് എത്തിച്ചേർന്നിരുന്നു. മുക്കോലയിലെ രക്ഷാദൗത്യത്തിന് ആലപ്പുഴയിൽ നിന്നുള്ള 26 അംഗ സംഘമാണ് എത്തിയത്.