പുഴുവരിച്ച നിലയിൽ കണ്ടതെന്ന് പരാതി ഉയർന്ന ആദിവാസി വയോധിക മരിച്ചു.

അതിരപ്പിള്ളി മലക്കപ്പാറയിൽ പുഴുവരിച്ച നിലയിൽ കണ്ടതെന്ന് പരാതി ഉയർന്ന ആദിവാസി വയോധിക മരിച്ചു. വീരാൻകുടി ഊരിലെ കമലമ്മ പാട്ടി (98) ആണ് ഇന്ന് രാവിലെ മരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായ കമലമ്മയുടെ മുറിവിൽ പുഴുവരിച്ചതായി വാർഡ് മെമ്പറാണ് പുറത്തറിയിച്ചത്.

സംഭവം വാര്‍ത്തയായതോടെ വിഷയത്തില്‍ മന്ത്രി കെ രാധാകൃഷ്ണനും ജില്ലാ കളക്ടറും ഇടപെട്ടിരുന്നു. തുടർന്ന്  ട്രൈബല്‍ – ആരോഗ്യവകുപ്പ് സംഘം ഊരിലെത്തി ചികിത്സ തുടങ്ങിയിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ കമലമ്മ മരിക്കുകയായിരുന്നു.  

അതിരപ്പിള്ളി – മലക്കപ്പാറ പ്രധാന പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലാണ് വീരൻകുടി  ഊര് സ്ഥിതി ചെയ്യുന്നത്. കാൽനടയായി മാത്രമേ ഇവർക്ക്  പ്രധാന റോഡിലേക്ക് എത്താൻ കഴിയൂ. അതിനാല്‍ കമലമ്മ പാട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ  കഴിയാത്ത സാഹചര്യമായിരുന്നു.  ഏഴ് കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഊരിൽ കമലമ്മ പാട്ടിയെ തണ്ടിൽ ചുമന്ന് എത്തിക്കാൻ ആളുകളില്ലാത്തതാണ് ചികിത്സ വൈകാൻ കാരണമായത്.