പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തും

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തും. തിരുവനന്തപുരം കാരയ്ക്കമണ്ഡപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന നയാസിനെയാണ് കസ്റ്റഡിയിലെടുത്തത്. വെള്ളായണി തിരുമംഗലം ലെയ്‌നിൽ വാടകയ്ക്കു താമസിക്കുന്ന ഷമീറ(36)യും നവജാതശിശുവുമാണ് മരിച്ചത്.

ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിക്കാന്‍ നയാസ് ഷമീനയെ നിര്‍ബന്ധിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇത് സധൂകരിക്കുന്ന മൊഴി ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ആശാ പ്രവർത്തകരുടെ മൊഴിയെടുക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. അക്യുപങ്ചര്‍ ചികിത്സാ രീതിയിലൂടെ വീട്ടില്‍ പ്രസവം എടുക്കാനുള്ള ശ്രമമായിരുന്നുവെന്നും കൃത്യസമയത്ത് യുവതിക്ക് ആശുപത്രി സേവനം കുടുംബം ലഭ്യമാക്കിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.