എലിപ്പനിക്കും ഡെങ്കിപ്പനിക്കും പിന്നാലെ കോളറയും; കരുതൽ വേണം

സംസ്ഥാനത്ത് പനി പടരുന്നു. കഴിഞ്ഞ ദിവസം 4 പനി മരണം റിപ്പോർട്ട് ചെയ്യുകയും 13,511 പേർ പനി ബാധിച്ച് ചികിത്സ തേടുകയും ചെയ്തു. 99 പേർക്ക് ഡെങ്കിപ്പനിയും 7 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഈ വർഷം ഇതുവരെ എലിപ്പനി, ഡെങ്കിപ്പനി, ചെള്ളുപനി തുടങ്ങിയവ ബാധിച്ച് 168 പേർ മരിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. വിവിധ രോഗ ലക്ഷണങ്ങളോടെ 176 പേർ മരിച്ചതായും കണക്കുകളിലുണ്ട്.

പനി മരണങ്ങൾക്കൊപ്പം തന്നെ ആശങ്കയേകി തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കോളറ വ്യാപനം.

ഡെങ്കിപ്പനി, മലമ്പനി, ചിക്കന്‍ ഗുനിയ മുതലായ കൊതുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.

വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം തടയണം. കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ വ്യക്തിഗത മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം.

ടൈഫോയിഡ്, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ എന്നിവ മഴക്കാലത്ത് കൂടുതലായി കാണുന്ന രോഗങ്ങളാണ്. അതിനാല്‍ തന്നെ പ്രതിരോധം പ്രധാനമാണ്.