മെയ്‌ ഒന്നുമുതൽ ഡ്രൈവിങ് ടെസ്റ്റ് രീതി അടിമുടി മാറുന്നു

തിരുവനന്തപുരം: മെയ്‌ ഒന്നുമുതൽ ഡ്രൈവിങ് ടെസ്റ്റ് രീതി അടിമുടി മാറുന്നു. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടർ വാഹനങ്ങൾക്കാണ് ഡ്രൈവിങ്ങിൽ ടെസ്റ്റിൽ പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്. കമ്പി കുത്തി റിബൺ എച്ചും റോഡിലെ ഡ്രൈവിങ് സ്‌കില്ലുമാണ് നിലവിൽ ടെസ്റ്റിന്റെ ഭാഗമായുള്ളത്. മെയ് മുതൽ ഈ രീതി ഇല്ല.

ഇനി മുതൽ ടാർ ചെയ്‌തോ കോൺക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ് നടത്താൻ. ആംഗുലർ പാർക്കിങ് (വശം ചെരിഞ്ഞുള്ള പാർക്കിങ്), പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ) കയറ്റത്തു നിർത്തി പിന്നോട്ടു പോകാതെ മുൻപോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകൾ.മോട്ടർ വാഹനവകുപ്പിന് 10 ടെസ്റ്റിങ് സ്റ്റേഷനുകളാണ് സ്വന്തമായുള്ളത്. കളിസ്ഥലവും ആരാധനാലയങ്ങളുടെ ഉൾപ്പെടെ ഗ്രൗണ്ടുകളും പുറമ്പോക്കു ഭൂമിയുമാണ് ബാക്കിയുള്ള ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായതിനാൽ ടെസ്റ്റിങ് സ്ഥലം സജ്ജമാക്കേണ്ടത് ഡ്രൈവിങ് സ്‌കൂളുകളാണെന്ന് മന്ത്രി നിർദേശിച്ചിട്ടുണ്ട്.